ലൈഫ് മിഷൻ അന്വേഷണത്തിൽ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയിൽ

0
275

ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച ക്രമക്കേടിൽ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചു. ഉന്നത ഉദ്യോഗസ്ഥര് ഗൂഡാലോചന നടത്തിയ കേസിലെ അന്വേഷണം മുന്നോട്ട് കൊണ്ടുപേകാനാവുന്നില്ലെന്ന ചൂണ്ടികാട്ടിയാണ് സി.ബി.ഐ ഹർജി നൽകിയത്.വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ലൈഫ് മിഷൻ  സി.ഇ.ഒയുടെ ഹർജിയിൽ ഹൈക്കോടതി  ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ഒക്ടോബർ 13 നാണ് ലൈഫ് മിഷനെതിരായ അന്വേഷണം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. അതേസമയം യുണിടക്കിനെതിരെ അന്വഷണം തുടരാനും കോടതി നിർദേശിച്ചിരുന്നു.

ഹൈക്കോടതി നടപടി അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്. ലൈഫ് മിഷൻ ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർ ഗൂഡാലോചന നടത്തിയിട്ടുണ്ട്. മഞ്ഞുമലയുടെ ഒരറ്റം  മാത്രമാണ് ഇപ്പോൾ  പുറത്ത് വന്നിട്ടുള്ളത്. കൂടുതൽ  കാര്യങ്ങൾ വെളിച്ചത്തുവരാനുണ്ട് . വിദേശ പണം സ്വീകരിക്കുന്നതിന് കേന്ദ്ര സര്ക്കാരിന്റെ അനുമതി ആവശ്യമാണ്.

അനുമതിയിലാതെയുള്ള സംഭാവന സ്വീകരിക്കൽ കുറ്റകരമാണെന്നിരിക്കെ വിശദമായ അന്വോഷണം വേണമെന്ന് സി.ബി.ഐ ഹർജിയിൽ പറയുന്നു.കേസ് അന്വേഷണം മുന്നോട്ട് പോകുന്നതിന് തടസമായ ഉത്തരവുകൾ പാസാക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ഇ ഡിയും കസ്റ്റംസും പ്രതികളെ ചോദ്യം ചെയ്യുകയും തെളിവുകൾ കണ്ടെത്തുകയും ചെയ്തിട്ടുള്ളതാണ്. ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവിനെ തുടർന്ന് അന്വേഷണം പൂർണമായും തടസപ്പെട്ട അവസ്ഥയിലാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.