മഴക്കെടുതിക്ക് പിന്നാലെയുള്ള വന്യജീവി ശല്യം കർഷകർക്ക് സമ്മാനിക്കുന്നത് ദുരിതമാണ്.സംസ്ഥാനത്തെ കിഴക്കൻ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നി ആക്രമണം രൂക്ഷമായതോടെ കൂട്ടത്തോടെ കൊന്നൊടുക്കാൻ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍.
അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിച്ച് കൂട്ടത്തോടെ നശിപ്പിക്കാനാണ് കേരളം അനുമതി തേടിയത്. കേരളത്തിലെ വനമേഖലയ്ക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതേ തുടർന്നാണ് നടപടിയെന്നും വനംമന്ത്രി കെ. രാജു അറിയിച്ചു.
![Kattu Panni](https://thenewsglobe.in/wp-content/uploads/2020/10/Kattu-Panni-1024x576.jpg)
വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ വളരെ കർക്കശമായതിനാൽ വലിയ തോതിൽ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാൻ വനം വകുപ്പിന് ആയില്ല. ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യമുള്ള മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവച്ചുകൊല്ലാൻ സർക്കാർ അനുമതി നൽകി ഉത്തരവായത്.
ഉത്തരവ് നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു. എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവു കാണാത്തതിനാൽ അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാൻ സർക്കാർ ആലോചിച്ചത്. വെർമിനായി പ്രഖ്യാപിക്കപ്പെട്ടാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വകുപ്പിന് സാധിക്കും. പക്ഷേ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്.
![Kattu Panni.j](https://thenewsglobe.in/wp-content/uploads/2020/10/Kattu-Panni.j.jpg)
അനുമതി തേടുന്നതിനു നേരത്തെ നിർദേശം നൽകിയെങ്കിലും അതിനു ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനത്തു മുഴുവനായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകൾ, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ രൂക്ഷത തുടങ്ങിയ വിശദ വിവരങ്ങൾ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അനുമതി ലഭിക്കും.