നിവാര്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു, തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

0
313
Nivan,,
Nivan,,

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം എടുത്ത ന്യൂനമര്‍ദം അതിതീവ്രചുഴലിക്കാറ്റായി മാറും. നാളെ വൈകിട്ടോടെ നിവാര്‍ തമിഴ്നാട് തീരം തൊടുമെന്ന് അധികൃതര്‍ പറയുന്നു സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നുണ്ട്. ചെന്നൈയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയില്‍ 50-65 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.

മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിലെ 290 കിലോമീറ്ററിനിടയില്‍ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം നിവാര്‍ കരയില്‍ കടക്കുമെന്നാണു പ്രവചനം. കരയില്‍ തൊടുന്ന കൃത്യമായ സ്ഥലം ഇന്ന് വൈകിട്ടോടെ അറിയാനാകും. 100-110 കിലോ മീറ്ററായിരിക്കും കരയില്‍ തൊടുമ്പോൾ  കാറ്റിന്റെ വേഗം. ചിലയിടങ്ങളില്‍ ഇതു 120 കി.മീ.വരെയാകാം. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കായി ചെന്നൈയില്‍ നിന്ന് 7 കിലോ മീറ്റര്‍ അകലെ 21നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇന്നലെ രാത്രിയില്‍ ഇത് ചെന്നൈയ്ക്കു 490 കിലോ മീറ്റര്‍ അകലെയെത്തി. നിലവില്‍ മണിക്കൂറില്‍ 18 കിലോ മീറ്ററാണു വേഗം.

in-rainfall
in-rainfall

ഇന്ന് ഉച്ചയോടെ ഇതു ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ഇതോടെ, വേഗം 50-65 കിലോമീറ്ററാകും. ഇറാനാണ് നിവാര്‍ എന്ന പേരു നല്‍കിയത്. തമിഴ്നാട്ടില്‍ 7 ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നിവാര്‍ നാശം വിതയ്ക്കുമെന്നാണ് ആശങ്ക. കടലൂര്‍, തഞ്ചാവൂര്‍, ചെങ്കല്‍പേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂര്‍, വിഴുപുറം ജില്ലകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നാണ് പ്രവചനം. അരിയാലൂര്‍, പെരമ്ബലൂര്‍, കള്ളക്കുറിച്ചി, പുതുച്ചേരി, തിരുവണ്ണാമല പ്രദേശങ്ങളെയും ബാധിക്കും.

ഏഴു ജില്ലകളില്‍ ഇന്നും നാളെയും ജനം പുറത്തിറങ്ങുന്നത് പരമാവധി കുറക്കണമെന്നാണ് നിര്‍ദേശം. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. പുനരധിവാസ കേന്ദ്രങ്ങളായി മാറ്റുന്നതിന് സ്കൂളുകളുടെ താക്കോല്‍ കൈമാറുന്നതിന് ജില്ലാ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. നിവാര്‍ ബാധിക്കാന്‍ സാധ്യതയുള്ള ജില്ലകളിലേക്കു കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. ജലസംഭരണികളിലെ ജലത്തിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കാനും നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

nivar-cyclone..
nivar-cyclone..

ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഏഴ് ജില്ലകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലൂര്‍, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. 26 വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിനും വിലക്കുണ്ട്. 18 അടി വരെ ഉയരത്തില്‍ തിരയടിക്കാമെന്നാണ് മുന്നറിയിപ്പ്.