മണ്ഡല-മകരവിളക്ക് തീർത്ഥാടനം, കേരള പൊലീസിന് ശക്തമായ നിർദേശങ്ങൾ

0
390
Sabarimala-2020
Sabarimala-2020

അനുദിനം കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ശബരിമലയിൽ പരിശോധനാ കേന്ദ്രങ്ങളിലടക്കം ഒരിടത്തും തീർഥാടകരുടെ ദേഹത്ത് സ്പർശിക്കരുതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. പതിനെട്ടാംപടിയിൽ പൊലീസ് ഇനി പിടിച്ചുകയറ്റില്ല.പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പി.പി.ഇ.കിറ്റ് ധരിക്കണം. ശബരിമല തീർഥാടനകാലത്ത് പൊലീസ് പിന്തുടരേണ്ട മാർഗനിർദേശങ്ങളിലാണ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ വന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച് പ്രവർത്തിക്കണം. പകരം ആളെ എത്തിക്കാനായി പത്തനംതിട്ട എ.ആർ.ക്യാമ്പിൽ ഒരു പ്ലാറ്റൂണിനെ കരുതലായി നിർത്തും. സുപീംകോടതിയുടെയും ഹൈക്കോടതിയുടെയും ശബരിമല സംബന്ധിച്ച മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഡി.ജി.പി നിഷ്കർഷിച്ചിട്ടുണ്ട്. സ്ത്രീപ്രവേശനം സംബന്ധിച്ച റിവ്യൂ പെറ്റിഷൻ സുപ്രീംകോടതി തീർപ്പുകൽപ്പിക്കാനിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.

Sabarimala
Sabarimala

പമ്പ, ശബരിമല, നടപ്പന്തൽ തുടങ്ങിയ ഭാഗങ്ങളിലുള്ള ചെറു കച്ചവടക്കാരുടെ കടന്നുകയറ്റം പൂർണമായും തടയണം. കടകളിൽ പരിശോധന നടത്തി തീർഥാടകരെ കൊള്ളയടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. കടകളിൽ അനിയന്ത്രിതമായി ഗ്യാസ് സിലിൻഡറുകൾ സൂക്ഷിക്കാൻ അനുവദിക്കരുത്.ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കണം. വരിനിൽക്കുന്ന തീർഥാടകരെ നിയന്ത്രിക്കാൻ വടം ഉപയോഗിക്കരുത്. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവയ്ക്കുപുറമേ മകരവിളക്ക് ദർശനത്തിന് മറ്റ് കേന്ദ്രങ്ങളിൽക്കൂടി സൗകര്യമൊരുക്കണം. നിലയ്ക്കൽ ബേസ് ക്യാമ്പിൽനിന്ന്‌ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണം.

Sabarimala.new
Sabarimala.new

നിരോധിതവസ്തുക്കൾ വിൽപ്പന നടത്തുന്നത് തടയണം. തീർഥാടകരെ സ്വാമി അയ്യപ്പൻ റോഡ് വഴി മടങ്ങിപ്പോകാൻ നിർബന്ധിക്കരുത്. അവിടെ ശൗചാലയങ്ങളോ ചികിത്സാകേന്ദ്രങ്ങളോ ഇല്ലാത്തതിനാലാണിത്.എരുമേലിയിൽനിന്ന്‌ പമ്പയിലേക്ക് പരമ്പരാഗത പാതയിലൂടെ പോകുന്ന തീർഥാടകർ പമ്പയിൽ വൈകീട്ട് അഞ്ചുമണിക്ക് എത്തുന്നതരത്തിൽ മാത്രമേ യാത്രയനുവദിക്കാവൂ. അഞ്ചുമണിക്കുശേഷം ഈ പാതയിലൂടെ ആരെങ്കിലും പോയാൽ അവരെ തടഞ്ഞ് രാത്രി തങ്ങാൻ സൗകര്യം നൽകണം.

Sabarimala.image
Sabarimala.image

കേന്ദ്ര സുരക്ഷാ ഏജൻസിയുടെ നിർദേശപ്രകാരം ട്രാക്ടർ വഴി സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന എല്ലാ സാധനങ്ങളും പരിശോധിക്കണം. ട്രാക്ടറിൽ യാത്രക്കാരെ കൊണ്ടുപോകാൻ അനുവദിക്കരുത്ശരണസേതു ബെയ്‌ലിപാലം, വടക്കേനട, വടക്കേ ഗേറ്റ് എന്നിവിടങ്ങളിൽ അനധികൃതമായി ആരും കടന്നുവരാൻ അനുവദിക്കരുത്. ശ്രീകോവിൽ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാർ നമ്പറുള്ള ആം ബാൻഡ് ധരിച്ചിരിക്കണം. ഡോളിയിൽ വരുന്നവരെയും കാക്കിപാന്റ് ധരിച്ചുവരുന്നവരെയും പരിശോധനയിൽനിന്ന് ഒഴിവാക്കരുതെന്നും നിർദ്ദേശമുണ്ട്.