പ്രധാനമന്ത്രി ഇന്ന് ഗുജറാത്തില്‍, ഉപ്പുവെള്ളം ശുദ്ധീകരിച്ച്‌ കുടിവെള്ളമാക്കാനുള്ള ഇസ്രായേല്‍ മോഡല്‍ പദ്ധതിയ്ക്ക് തറക്കല്ലിടും

0
364
Kach
Kach

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉപ്പുവെള്ളം ശുദ്ധീകരിച്ച്‌ കുടിവെള്ളമാക്കാനുള്ള മെഗാ പദ്ധതിക്ക് തറക്കല്ലിടും. ഗുജറാത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതി ഇന്ത്യയുടെ ഉപ്പ് നിര്‍മാണ കേന്ദ്രമായ കച്ചിലാണ് സ്ഥാപിക്കുന്നത്.പ്രതിദിനം 10 കോടി ലിറ്റര്‍ (100എംഎല്‍ഡി) ഉപ്പുവെള്ളം ശുദ്ധീകരിച്ച്‌ കുടിവെള്ളമാക്കാനാണ് പദ്ധതി.

കച്ചിലെ ശുദ്ധജല ക്ഷാമം ഇതോടെ പരിഹരിക്കാനാകുമെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതീക്ഷ. ഏകദേശം എട്ടു ലക്ഷം പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്ക്. മുന്‍ദ്ര, ലക്പദ്, അബ്ദാസ, നഖത്രന എന്നീ താലൂക്കുകള്‍ക്കായാണ് കച്ചിലെ പ്ലാന്റില്‍നിന്നും ശുദ്ധ ജലം നല്‍കാന്‍ പദ്ധതിയിടുന്നത്.ഉപ്പുവെള്ളം ശുദ്ധീകരിക്കാന്‍ തയാറാക്കുന്ന അഞ്ച് പ്ലാന്റുകളില്‍ ആദ്യത്തേതിനാണ് ഇന്ന് പ്രധാനമന്ത്രി തറക്കല്ലിടുന്നത്.

Modi
Modi

കച്ചിലേത് കൂടാതെ ദഹെജ്, (100 എംഎല്‍ഡി), ദ്വാരക(70എംഎല്‍ഡി), ഗോഗ ഭവനഗര്‍(70 എംഎല്‍ഡി), ഗിര്‍സോമനാഥ് (30എംഎല്‍ഡി) എന്നിവിടങ്ങളിലാണ് മറ്റ് നാല് ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതോടൊപ്പം മറ്റ് പുതിയ വികസന പദ്ധതികള്‍ക്കും ഇന്ന് തറക്കല്ലിടുന്നുണ്ട്. നൂതന പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്ക്, പൂര്‍ണമായും യന്ത്രവല്‍കൃത പാല്‍ സംസ്‌കരണ -പാക്കിങ് പ്ലാന്റ് തുടങ്ങിയവ ഇവയില്‍ ചിലതാണ്.

കച്ച്‌ ജില്ലയിലെ വിഗകോട്ട് ഗ്രാമത്തിലാണ് പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്കിന് തറക്കല്ലിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജ പാര്‍ക്കാണ് ഇവിടെ നിര്‍മിക്കുന്നത്. കാറ്റാടിയും സോളാര്‍ പാനലുകളും ഉപയോഗിച്ച്‌ 30 ജിഗാ വാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്‍പാദിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 72,600 ഹെക്ടര്‍ സ്ഥലത്താണ് ഇവ സ്ഥാപിക്കുന്നത്.

Bjp,,
Bjp,,

കച്ചിലെ അംജാറിലാണ് പ്രധാനമന്ത്രി സര്‍ഹദ് ഡയറിക്ക് തറക്കല്ലിടുന്നത്. 121 കോടി ചെലവിട്ടാണ് പുതിയ പാല്‍ ഉല്‍പ്പന്ന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിദിനം 2 ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാകും ഇത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയും ചടങ്ങുകളില്‍ പങ്കെടുക്കും.