സാമൂഹ്യപാഠപുസ്തകത്തിൽ ശസ്ത്രക്രിയയുടെ പിതാവ് സുശ്രുതനല്ല അറബിയാണെന്ന് രേഖപ്പെടുത്തൽ, ശക്തമായ പ്രതിഷേധം ഉയരുന്നു

0
408
Medical-history
Medical-history

മലയാളം സാമൂഹ്യപാഠ പുസ്തകത്തില്‍ ശസ്ത്രക്രിയയുടെ പിതാവായി അറബ് ഭിഷഗ്വരനായ അബു അല്‍ ഖാസിമിനെ രേഖപ്പെടുത്തിയതില്‍ പ്രതിഷേധം ഉയരുന്നു. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ശസ്ത്രക്രിയയുടെ പിതാവ് എന്ന പേരില്‍ ഖാസിമിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നത്. ശസ്ത്രക്രിയയുടെ പിതാവായി ലോകം അംഗീകരിച്ച സുശ്രുതനെ ഒഴിവാക്കിയതിനെതിരേയാണ് പ്രതിഷേധം ഉയരുന്നത്.

സാമൂഹ്യശാസ്ത്രം ഒന്നാം ഭാഗത്തില്‍ മുപ്പത്തിനാലാം പേജിലാണ് വിവാദമായ പാഠ ഭാഗം. പണ്ഡിതന്മാരും സംഭാവനകളും എന്ന ശീര്‍ഷകത്തിലാണ് അബു അല്‍ ഖാസിമിനെ ശസ്ത്രക്രിയയുടെ പിതാവായി രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഇന്ത്യന്‍ ഭിഷഗ്വരനായ സുശ്രുത മുനിയാണ് ആദ്യമായി ശസ്ത്രക്രിയ നടത്തിയതെന്ന് ലോകം അംഗീകരിക്കുമ്പോഴാണ് ശസ്ത്രക്രിയയുടെ പിതാവായി അബു അല്‍ ഖാസിമിയെ ഉയര്‍ത്തിക്കാട്ടുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

social text
social text

വിശ്വാമിത്ര മഹർഷിയുടെ മകനായ സുശ്രുതൻ ആയുർവേദ വിദഗ്ദ്ധനായ കാശിരാജാവ്‌ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനായിരുന്നു. വാരണാസിയിൽ വെച്ച്‌ സുശ്രുതൻ ഗുരുമുഖത്തുനിന്ന്‌ വൈദ്യം അഭ്യസിച്ചു.ചികിത്സക്ക് ആവശ്യമായ ഉപകാരങ്ങൾ അദ്ദേഹം സ്വന്തമായി ഉണ്ടാക്കുകയാണ് ചെയ്തത്, ഇതിനായി അദ്ദേഹം വിശ്വകർമ പുത്രന്മാരിൽ നിന്നും വിദ്യ ആഭ്യസിച്ചു . ശസ്ത്രക്രിയയിൽ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പിൽക്കാലത്ത്‌ അദ്ദേഹം വിദഗ്ധനായിരുന്നു. ശല്യചികിത്സാ പ്രധാനമായ ആയുർവേദം വികസിപ്പിച്ചത്‌ സുശ്രുതനാണ്‌.

അദ്ദേഹം തന്റെ കണ്ടെത്തലുകൾ ‘ശല്യതന്ത്രം’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. അത്‌ ക്രി.പി. മൂന്നോ നാലോ ശതകത്തിൽ നാഗാർജുനൻ എന്നയാൾ പരിഷ്ക്കരിച്ചതാണ്‌ ഇന്നു ലഭ്യമായ സുശ്രുതസംഹിത. സി.ഇ 936-1013 കാലഘട്ടത്തിലാണ് അബു അല്‍ ഖാസിമി ജീവിച്ചിരുന്നത്. അതിനും ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുശ്രുതന്‍ ശസ്ത്രക്രിയ നടത്തുകയും അതിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ സുശ്രുത സംഹിത എന്ന പുസ്തകം എഴുതുകയും ചെയ്തെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വിവാദമായ പാഠഭാഗം സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.